Sunday 22 July 2012

കൂട്ടുകാർക്ക് യൂണിഫോം നൽകി ഏഴാം ക്ലാസ്സിലെ കുട്ടികൾ മാത്യ് കയായി...









‘ഉച്ചക്കഞ്ഞീം പാഠപുസ്തകങ്ങളുമെല്ലാം എല്ലാ കുട്ടികൾക്കും കൊടുക്കുന്നുണ്ടല്ലോ..പിന്നെന്താ യൂണിഫോം മാത്രം കുറച്ചുകുട്ടികൾക്കു കൊടുക്കാത്തത്?’ഞങ്ങളുടെ സ്കൂളിലെ ഏഴാംക്ലാസിലെ കുട്ടികളുടേതാണ് ചോദ്യം.സർക്കാർ സൌജന്യമായി നൽകുന്ന യുണിഫോം പെൺകുട്ടികൾക്കും,എസ്.സി/എസ്.ടി
/ബി.പി.എൽ വിഭാഗം ആൺകുട്ടികൾക്കും മാത്രമേ ലഭിക്കൂ എന്ന കാര്യം അറിഞ്ഞപ്പോഴായിരുന്നു കുട്ടികളുടെ ഈ പ്രതികരണം.അധ്യാപകർ നിസ്സഹായരായി കൈ മലർത്തിയപ്പോൾ കുട്ടികൾ തന്നെ പരിഹാരവും കണ്ടെത്തി.പുതിയ യൂണിഫോം തുന്നിക്കിട്ടുമ്പോഴേക്കും ആഗസ്ത് മാസവും കഴിയും.പിന്നെ എഴ് മാസം കൂടിയല്ലേയുള്ളൂ..പുതിയ യൂണിഫോം ആഴ്ചയിൽ രണ്ടു ദിവസമല്ലേ വേണ്ടൂ..അത് തിങ്കളും വെള്ളിയും ആക്കിയാൽ ഒരു ജോടി യൂണിഫോം കൊണ്ട് ഇക്കൊല്ലം കഴിക്കാമല്ലോ..അടുത്ത വർഷം പുതിയ സ്കൂളിലേക്ക് പോകുന്ന ഞങ്ങൾക്ക് പിന്നെന്തിനാ രണ്ടു ജോടി? അതിനാൽ  തങ്ങൾക്കു ലഭിക്കുന്ന രണ്ടു ജോടി യൂണിഫോമുകളിൽ ഒന്ന് ,സർക്കാറിന്റെ ഭാഷയിൽ യൂണിഫോമിന് അർഹതയില്ലാത്ത കൂട്ടുകാർക്കു നൽകുക! ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അർഹരായ മുഴുവൻ കുട്ടികൾക്കുംരണ്ടു ജോടി വീതം യൂണിഫോംനൽകുവാനുള്ള തുണി സ്കൂളിൽ എത്തിച്ചപ്പോൾ ഇതിൽ നിന്നും തങ്ങൾക്കു ലഭിച്ച രണ്ടു ജോടിയിൽ ഒന്ന് കൂട്ടുകാർക്കു നകാനായി ഏഴാം തരത്തിലെ കുട്ടികൾ അധ്യാപകരെ തിരിച്ചേൽ‌പ്പിക്കുകയായിരുന്നു.മക്കളുടെ തീരുമാനം രക്ഷിതാക്കളും അംഗീകരിച്ചതോടെ എ.പി.എൽ,ബി.പി.എൽ  വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്യാൻ പി.ടി.എ കമ്മറ്റിയും തീരുമാനിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ യൂണിഫോം വിതരണത്തിന്റെ ഉൽഘാടനം പി.ടി.എ പ്രസിഡന്റ് എം.രാജൻ നിർവഹിച്ചു. തുടർന്ന് ഒന്ന്,രണ്ട് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും രണ്ടു ജോടി വീതം യൂണിഫോം ക്ലാസ്സധ്യാപികമാരായ ബീന ടീച്ചറും,സീത ടീച്ചറും അസംബ്ലിയിൽ വെച്ചു തന്നെ നൽകി.മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് അവരവരുടെ ക്ലാസ്സിൽ വെച്ച് ബന്ധപ്പെട്ട അധ്യാപകർ യൂണിഫോം നൽകിയതോടെ മുഴുവൻ കുട്ടികൾക്കും സൌജന്യയൂണിഫോം എന്ന സ്വപ്നം യാഥാർഥ്യമായി. .മാത്യ് കാപരമായ തീരുമാനം കൈക്കൊണ്ട എഴാം തരത്തിലെ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.

Thursday 12 July 2012

ദിനാചരണങ്ങൾ അർഥപൂർണമാകുമ്പോൾ....

 കേവലമായ ചടങ്ങുകൾക്കപ്പുറം ദിനാചരണങ്ങൾ അർഥപൂർണമായ ക്ലാസ്സ് റും പ്രവർത്തനങ്ങളായി മാറുകയാണ് കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കൂളിൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടികൾ തന്നെ ഇതിന്റെ തെളിവ്. ജൂലായ് 5നു സ്കുൾ അസംബ്ലിയിൽ ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച പരിപാടികൾ സമാപിച്ചത് പത്താം തീയ്യതി അസംബ്ലിയിൽ നടന്ന പതിപ്പുകളുടെ പ്രകാശനത്തോടെയാണ്..ഇതിനിടയിൽ ബഷീർ സ്മരണകളുണർത്തുന്ന ചാരുകസേരയ്ക്കരികിൽ ഒരുക്കിയ ബഷീർ ക്യ് തികളുടെ പ്രദർശനം കാണാനും,വായിക്കാനുമുള്ള അവസരം കുട്ടികൾക്കു ലഭിച്ചു.വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ സപ്ലിമെന്റുകളിൽ വന്ന ബഷീർ വിശേഷങ്ങൾ ക്ലാസ്സുമുറികളിൽ ചർച്ച ചെയ്തു..അനുസ്മരണപ്രസംഗങ്ങൾ,പു
സ്തകാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങളുംക്ലാസ്സുകളിൽ നടന്നു..ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഇടവേളകളും,അവധിദിനങ്ങളും പ്രയോജനപ്പെടുത്തി ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ രൂപപ്പെട്ട പതിപ്പുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു.കാസർഗോഡ് ഡയറ്റിൽ നിന്നും പരിശീലനത്തിനായി എത്തിയ അധ്യാപക വിദ്യാർഥികളാണ് പതിപ്പുകൾ പ്രകാശനം ചെയ്തത്.പ്രകാശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ‘റേഡിയോക്വിസ്‘ വേറിട്ട അനുഭവമായി.സ്കൂളിലെ റേഡിയോ നിലയത്തിൽ നിന്നും ക്വിസ്മാസ്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തങ്ങളുടെ ക്ലാസ്സുമുറികളിൽ ഇരുന്നുകൊണ്ട് കുട്ടികൾ തത്സമയം ഉത്തരം എഴുതുകയായിരുന്നു.അധ്യാപകരും,അധ്യാപക വിദ്യാർഥികളും തത്സമയം തന്നെ സ്കോറുകൾ രേഖപ്പെടുത്തുകയും അസംബ്ലിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നടത്തിയ പരിപാടികളിലൂടെ കഥകളുടെ സുൽത്താനെ അടുത്തറിയാൻ കുട്ടികൾക്കു കഴിഞ്ഞു എന്നത്തിന്റെ തെളിവുകൂടിയായി ക്വിസ് മത്സരത്തിലെ ഓരൊരുത്തരുടെയും മികച്ച പ്രകടനം.